Official Life

ഔദ്യോഗിക ജീവിതം

1069-ല്‍ പതിനഞ്ചാം വയസ്സില്‍ സര്‍ക്കാര്‍ ഉദ്യോഗത്തില്‍ പ്രവേശിച്ച മന്നം അഞ്ചുരൂപ ശമ്പളത്തില്‍ കാഞ്ഞിരപ്പള്ളി പ്രവൃത്തിപ്പള്ളിക്കൂടത്തില്‍ രണ്ടാം വാദ്ധ്യാരായി ഔദ്യോഗിക ജാവിതം ആരംഭിച്ചു പത്തുകൊല്ലത്തിനിടയ്ക്ക് കാഞ്ഞിരപ്പള്ളി, തുറവൂര്‍, കൊണ്ടൂര്‍, മഴവന്നൂര്‍, പായിപ്പാട്, തുരുത്തി, കിളിരൂര്‍, ചങ്ങനാശ്ശേരി തുടങ്ങിയ പല പ്രദേശങ്ങളിലും അദ്ധ്യാപകനായി ജോലി ചെയ്തു. 1080-ല്‍ ചങ്ങനാശ്ശേരി മിഡില്‍ സ്‌ക്കൂളില്‍ അദ്ധ്യാപകനായിരിക്കുമ്പോള്‍ ഹെഡ്മാസ്റ്റര്‍ വെങ്കിടാചലയ്യരുണ്ടാക്കിയ അഭിമാനഭംഗം അദ്ധ്യാപകവൃത്തിയോടു എന്നന്നേക്കുമായി വിടപറയാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചു.

വക്കീല്‍പ്പണി


ഓരോ ഡിവിഷനിലുമുള്ള ഡിസ്ട്രിക്ട് മജിസ്‌ട്രേട്ടന്മരുടെയും അവരുടെ അധികാരാതിര്‍ത്തിയില്‍പ്പെട്ട മജിസ്‌ട്രേട്ടന്മരുടെയും കോടതികളില്‍ വ്യവഹരിക്കാന്‍ മജിസ്‌ട്രേട്ടു പരീക്ഷ ജയിച്ചവര്‍ക്ക് സന്നദുകിട്ടുന്നതിനവകാശമുണ്ട് മന്നം മജിസ്‌ട്രേട്ടു പരീക്ഷ ജയിച്ചിരുന്നതുകൊണ്ട് സന്നദെടുത്ത് പ്രാക്ടീസ് ചെയ്യുവാന്‍ തീരുമാനിക്കുകയും അക്കൊല്ലംതന്നെ കോട്ടയം ഡിസ്ട്രിക്ട് മജിസ്‌ട്രേട്ടു കോടതി വക്കീലായി സന്നദേടുക്കുകയും ചെയ്തു.
മന്നം ആത്മവിശ്വാസത്തോടും, ആഹ്ലാദത്തോടും കൂടിയാണ് പുതിയ ജോലിയില്‍ ഏര്‍പ്പെട്ടത്. അദ്ധ്യാപക വൃത്തിയില്‍ പ്രതിമാസം ഒന്‍പതുരൂപാ ശമ്പളം കിട്ടികൊണ്ടിരുന്ന അദ്ദേഹത്തിന് വക്കീല്‍വേലയില്‍ പ്രവേശിച്ച ആദ്യമാസത്തില്‍ തന്നെ നാലഞ്ചു കേസുകള്‍ കിട്ടാനും പത്തുമുപ്പതുരൂപ ആദായം ലഭിക്കാനും ഇടയായി.
വക്കീല്‍ വേലയില്‍ ഒരു സല്‌പേരുണ്ടാക്കുവാന്‍ അധികകാലം വേണ്ടിവന്നില്ല, ഒരു ചെറിയ കോടതിയിലാണ് വ്യവഹരിച്ചിരുന്നതെങ്കിലും അവിടുത്തെ ഒന്നാംകിടക്കാരനാണെന്ന് ആളുകള്‍ പറഞ്ഞുതുടങ്ങി. ഒരു കൊല്ലംകൊണ്ടുതന്നെ പത്തിരുന്നൂറു രൂപ പ്രതിമാസം ആദായം കിട്ടുന്ന വക്കീലായിത്തീര്‍ന്നു നാലഞ്ചുകൊല്ലംകൊണ്ട് മന്നം പ്രതീക്ഷിച്ചതിലും ആഗ്രഹിക്കാവുന്നതിലും എത്രയോകവിഞ്ഞ് മാസം നാനൂറു രൂപയോളം ആദായവും നാട്ടില്‍ അത്യാവശ്യംവേണ്ട ജനസ്വാധീനവും സല്‍പ്പേരും സമ്പാദിക്കാനും സാധിച്ചു. അന്ന് ചങ്ങനാശ്ശേരിയില്‍ നടന്നിരുന്ന എല്ലാ പൊതുകാര്യങ്ങളിലും മന്നം പങ്കാളിയായിരുന്നു. ചങ്ങനാശ്ശേരി മജിസ്‌ട്രേട്ടു കോടതിയില്‍ വ്യവഹരിച്ചിരുന്ന എല്ലാ വക്കീലന്‍മാരെയുംഉള്‍പ്പെടുത്തി ഒരു വക്കീല്‍ സംഘം സ്ഥാപിക്കാന്‍ മന്നം മുന്‍കയ്യെടുത്തു അതിന്റെ ആദ്യ സെക്രട്ടറിയായി മന്നം തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു. സംഘത്തിന് ഒരു ഫണ്ടും ആഫീസുമുണ്ടാക്കാന്‍ തീരുമാനിക്കുകയും, കോടതി വളപ്പില്‍ത്തന്നെ വക്കീല്‍ ആഫീസ് കെട്ടിടം കെട്ടിക്കൊള്ളാന്‍ അനുവാദം വാങ്ങി അതിനുവേണ്ടി പ്രഭാവവും പ്രായവുമുള്ള പഴയ വക്കീല്‍ പ്രമാണികള്‍ ഉള്‍പ്പെടെയുള്ളവര്‍ ടിക്കറ്റുവച്ച് ഒരു കെട്ടിടം ഉണ്ടാക്കുകയും അതിന്റെ ഉദ്ഘാടനം ആഘോഷപൂര്‍വ്വം നടത്തുകയും ചെയ്തു. പത്തുകൊല്ലത്തെ അദ്ധ്യാപകവൃത്തിക്കുശേഷം സ്വീകരിച്ച വക്കീല്‍ പണിക്കും പത്തുകൊല്ലം കഴിഞ്ഞപ്പോള്‍ വിരാമമുണ്ടായി.
1091-ല്‍ എ.എ. പരമുപിള്ളയുടെ യാത്രയയപ്പുയോഗം പെരുന്ന നായര്‍സമുദായ മന്ദിരത്തില്‍ വെച്ച് നടന്നപ്പോള്‍ സൊസൈറ്റി പ്രവര്‍ത്തനത്തിന് മുഴുവന്‍ സമയവും പ്രവര്‍ത്തിക്കാന്‍ തയ്യാറായ ഒരാളെങ്കിലും ഉണ്ടാകേണ്ടതിന്റെ ആവശ്യത്തെപ്പറ്റിയും, ത്യാഗം ചെയ്യാനുള്ള സന്നദ്ധദയിലാണ് സര്‍വീസ് സൊസൈറ്റിയുടെ ഭാവി സ്ഥിതിചെയ്യുന്നതെന്നുള്ള വസ്തുതയേയും പറ്റി പരമുപിള്ള എടുത്തുപറഞ്ഞു. എന്താണ് ചെയ്യേണ്ടതെന്നറിയാതെ ഇളകിമറിഞ്ഞ മനസ്സുമായാണ് കൃതജ്ഞത പറയുവാന്‍ മന്നം എഴുന്നേറ്റത്, പറഞ്ഞുവന്ന കൂട്ടത്തില്‍ സര്‍വ്വീസ് സൊസൈറ്റി പ്രവര്‍ത്തനത്തിന് മറ്റെല്ലാ ജോലികളും ഉപേക്ഷിച്ച ഒരാളെങ്കിലും ഉണ്ടാകേണ്ടത് ആവശ്യമാണെന്നുള്ള പരമുപിള്ളയുടെ അഭിപ്രായത്തോടു താന്‍ യോജിക്കുന്നു എന്നും, താന്‍ ചെയ്യാന്‍ തയ്യാറല്ലാത്ത ഒരു കാര്യം മറ്റൊരാള്‍ ചെയ്യാന്‍ പറയുന്നത് ശരിയാല്ലാത്തതുകൊണ്ട്, എന്തെല്ലാം ക്ലേശങ്ങള്‍ അനുഭവിക്കേണ്ടിവന്നാലും അതെല്ലാം സഹിക്ാന്‍ താന്‍ തീരുമാനിച്ചു എന്നും, വക്കീല്‍ വൃത്തിയില്‍ നിന്നും ഈ ബഹുജനസമക്ഷം എന്നത്തേക്കുമായി രാജിവച്ചിരിക്കുന്നുവെന്നും അദ്ദേഹം പ്രഖ്യപിച്ചു. നാളെ മുതല്‍ ഞാന്‍ നായര്‍ സര്‍വ്വീസ് സൊസൈറ്റി പ്രവര്‍ത്തകന്‍ മാത്രമായിരിക്കുന്നതാണ് എന്ന അദ്ദേഹത്തിന്റെ പ്രഖ്യാപനം ശ്രേതാക്കളെ അമ്പരപ്പിച്ചു. 1091 ചിങ്ങമാസം 9-ാം തീയതിയായിരുന്നു മന്നത്തിന്റെ ഈ ഭീഷ്മ പ്രതിജ്ഞ അതില്‍ പിന്നെ സര്‍വ്വീസ് സൊസൈറ്റിക്കു പ്രത്യക്ഷമായോ പരോക്ഷമായോ ആയി പ്രയോജനം ചെയ്യുന്ന കാര്യങ്ങളിലല്ലാതെ മറ്റൊരു കാര്യത്തിലും അദ്ദേഹം ഇടപെടുകയോ പ്രവര്‍ത്തിക്കുകയോ ചെയ്തിട്ടില്ല.